Sunday, May 8, 2011

നുണപ്പള്ളിയുടെ അവസാനത്തെ ആണി

കടപ്പാട്: കരിനാക്ക്-ശ്രദ്ധേയന്റെ ബ്ലോഗ്

പുലിവാല് പിടിച്ച നായരെ നമുക്ക് മറക്കാം; പകരം മുടിനാര് പിടിച്ച കാന്തപുരമെന്നു തിരുത്തുകയുമാവാം. അബുദാബിയില്‍ നിന്നും 'ഇരന്നു' വാങ്ങിയ വ്യാജമുടിയെ തിരുമുടിയാക്കാന്‍ 'കുനാ കുനാ' മൈക്കിലൂടെ കരഞ്ഞും പറഞ്ഞും കൈകാലിട്ടടിച്ചും നാടായ നാടൊട്ടുക്കും കേശവിശദീകരണ മഹാമാഹമങ്ങള്‍ പൊടിപൊടിക്കവേ ഇടിത്തീ വീണു കറുത്ത് കരുവാളിച്ച കാന്തപുരത്തിന്റെ തലയില്‍ തേങ്ങക്ക് പകരം നല്ലൊരു ഉല്‍ക്ക തന്നെ വന്നു പതിച്ചതാണ് കേശ കഥയിലെ ഏറ്റവും പുതിയ വഴിത്തിരിവ്. നാല്പതു കോടിയുടെ മുടിപ്പള്ളി ഉണ്ടാക്കാന്‍ കളവും കളവിന്മേല്‍ കളവും പറഞ്ഞ് പണപ്പിരിവ് തകര്‍ത്താടവേ, പ്രസ്തുത കേശങ്ങള്‍ വ്യാജമാണെന്ന് അബുദാബിയില്‍ നിന്നും മുടി കൊടുത്ത അറബിയുടെ മൂത്ത സഹോദരന്‍ തന്നെ രേഖാമൂലം മാലോകരെ അറിയിച്ചപ്പോള്‍ തകര്‍ന്നു വീണത് കാന്തപുരം എന്ന പുരോഹിതന്റെ മുഖം മൂടി തന്നെയാണ്. മുടിപ്പള്ളിയുടെ ദിവ്യത്വം ആയിരത്തിന്റെ നാല് ലക്ഷം ഓഹാരികളാക്കി ആളുകളെ പറ്റിച്ചവര്‍ ഇനിയെങ്കിലും സത്യം തുറന്നു പറഞ്ഞ്, പിരിച്ചെടുത്ത പണം തിരിച്ചു കൊടുത്ത് അല്ലാഹുവിനോട് തൌബ ചെയ്തു മടങ്ങുകയാണ് വേണ്ടത്. 




കീശയിലെ മുഷിഞ്ഞ നോട്ടുകളെണ്ണി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു രൂപാ അരിയും കാത്ത് ദിക്റും ചൊല്ലിയിരിക്കുന്ന പട്ടിണിപ്പാവങ്ങളുടെ കൂരയിലേക്ക്‌ നീണ്ട വാലുള്ള തലപ്പാവും അതിനേക്കാള്‍ നീളമുള്ള സലാമും ചൊല്ലി കയറി വരുന്ന 'മുസല്ല്യാക്കന്‍മാര്‍' ഇക്കഴിഞ്ഞ മാസങ്ങളില്‍ കേരളത്തിലെ സ്ഥിരം കാഴ്ചകളായിരുന്നു. ഒരുനാളും വരാത്തവരുടെ 'പട്ടിണിപ്പെരുന്നാളിലെ' വരവ് കണ്ട് വാ പൊളിച്ചന്താളിച്ചു പോയ വീട്ടുകാരന്‍ വെട്ടിത്തിളങ്ങുന്ന വെള്ളക്കുപ്പായക്കാരെ പൊടി പുരളാതെ ഒന്നിരുത്താന്‍ നാല് കാലും തികച്ചില്ലാത്ത സ്റ്റൂളുകളുമായി പലപ്പോഴും നിസ്സഹായരായിട്ടുണ്ട്. വീട്ടുകാരിയാവട്ടെ, ഉസ്താദുമാര്‍ക്ക് ഏലക്ക വെള്ളം കലക്കാന്‍ ഭരണിയിലെ വക്ക് മൂലകളില്‍ ഒട്ടിപ്പിടിച്ച പഞ്ചസാര മണികള്‍ തികയാതെ വന്നതിനാല്‍ ജീവിതം പോലെ പുകപിടിച്ചു കറുത്തപോയ അടുക്കള മൂലയില്‍ നാണിച്ചിരുന്നിട്ടുമുണ്ട്. തങ്ങളുടെ കഷ്ടപ്പാടില്‍ മനം നൊന്തു വല്ലതും സഹായിക്കാന്‍ വന്നവരാവുമെന്നു കരുതി ഭവ്യതയോടെ നീട്ടിയ കൈകളില്‍ 'തിരുകേശത്തിനൊരു ഉത്തമ കേന്ദ്ര'ത്തിന്റെ മള്‍ട്ടി കളര്‍ ആയിരം രൂപാ ടോക്കണ്‍ വന്നു വീണപ്പോള്‍ നേരത്തെ ചൊല്ലിയ ദിക്റിന്റെ മഹത്വമൊന്നു കൊണ്ട് മാത്രം പലരും ബോധം കെട്ട് വീണില്ലെന്നു മാത്രം! പിന്നെ നടക്കുന്നത് അസ്സലൊരു വഅളാണ്. പുണ്യറസൂലിന്റെ തിരുമുടി സൂക്ഷിക്കാന്‍ ഉസ്താദിനെ ചുമതലപ്പെടുത്തി കൊണ്ട് പ്രവാചക തിരുമേനി തന്നെ നേരിട്ട് സ്വപ്നത്തില്‍ അവതരിച്ച കഥ മുതല്‍ മര്‍ക്കസിലും അതിന്റെ ശാഖകളിലും വിതരണം ചെയ്യപ്പെട്ട മുടിവെള്ളം കുടിച്ച് മാറാവ്യാധികള്‍ സുഖപ്പെട്ടെന്ന കള്ളക്കഥ വരെ നീട്ടിയും കുറുക്കിയും ഈണം തെറ്റാതെയും ബിരിയാണി മണക്കുന്ന ഏമ്പക്കത്തിന്റെ അകമ്പടിയോടെ വീട്ടുകാരെ 'ബോധ്യപ്പെടുത്തും'. ഒടുവില്‍ വലിയൊരു ഭീഷണിയും; 'ഇതൊക്കെ കളവാണെന്ന് ഞമ്മളെ സമസ്തക്കാരും മറ്റു പുത്തന്‍ വാദികളും പ്രചരിപ്പിക്കുന്നുണ്ട്. വെറുതെ അത് വിശ്വസിച്ചു നരകത്തീയില്‍ കിടക്കേണ്ട. ഉസ്താദിന്റെ കൈയ്യിലുള്ള തിരുമുടിയില്‍ വിശ്വസിക്കാത്തവര്‍ ഇസ്ലാമല്ല. പറഞ്ഞില്ലെന്നു വേണ്ട!' അതോടെ പാവങ്ങള്‍ വീണു. ചുമരിനോട് ഒട്ടിക്കിടക്കുന്ന മര്‍ക്കസിന്റെ കലണ്ടറിനെക്കാള്‍ തങ്ങള്‍ നെഞ്ചോടു ചേര്‍ക്കുന്ന കാന്തപുരത്തെ അവിശ്വസിക്കാന്‍ അവര്‍ക്കാവില്ലല്ലോ;‍ അതിനപ്പുറം ഒന്നു ചിന്തിക്കാന്‍ പോലും അവരെ സമ്മതിക്കില്ലല്ലോ! ഇനിയെന്താലോചിക്കാന്‍? റേഷനരിക്കു മാറ്റിവെച്ചതും മരുന്ന് വാങ്ങാന്‍ കരുതിവെച്ചതും ചേര്‍ത്തിട്ടും ആയിരം തികയാതെ വന്നാല്‍ അയല്‍വീട്ടിലെ ഹസ്സന്‍ ഹാജിയോടു പോയി കടം വാങ്ങിയെങ്കിലും പാവങ്ങള്‍ ടോക്കണ്‍ വാങ്ങിക്കും. ഒരു ഇരയെ കൂടി വീഴ്ത്തിയ സന്തോഷം വിളിച്ചറിയിക്കുന്ന പുഞ്ചിരിയോടെ വന്നവര്‍ പടിയിറങ്ങുകയും ചെയ്യും. 

മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ബ്ലോഗിലൂടെ വ്യാജ മുടിയുടെ ചിത്രങ്ങള്‍പ്രസിദ്ധീകരിച്ചതോടെ കാരന്തൂരിയന്‍ നുണക്കൊട്ടാരം തകര്‍ന്നു വീണതാണ്. എണ്ണവും പെരുപ്പവും നിഴലും ആളുകളെ മുന്നില്‍ നേര്‍ചിത്രമായപ്പോള്‍ സഖാഫിമാരും അഹസനിമാരും വിഷയം തൊടാതെ വിശദീകരണ യോഗങ്ങള്‍ നടത്തുന്നതാണ് നാം കണ്ടത്. ഇടയ്ക്ക് ചിലര്‍ ഖസ്രജിയുടെ കയ്യിലെ മുടിക്കെട്ടിന്റെ നീളവും എണ്ണവും മുഅജിസത്ത് കറാമത്ത് ആണെന്ന് വാദിച്ച് നോക്കിയെങ്കിലും, എങ്കില്‍ പിന്നെയെന്തിന് കാന്തപുരം ഈ സിദ്ധികളൊന്നുമില്ലാത്ത ചെറിയൊരു മുടി ഏറ്റുവാങ്ങിയെന്നും കാന്തപുരം തന്നെ പങ്കെടുത്ത അബുദാബിയിലെ കേശ പ്രദര്‍ശന ചടങ്ങിന്റെ ഫോട്ടോകള്‍ കൈയ്യില്‍ ഉണ്ടായിട്ടും ഈ അത്ഭുത മുടിക്കെട്ടിന്റെ കാര്യം മാലോകരില്‍ നിന്നും മറച്ചുവെച്ചുവെന്നും മറു ചോദ്യമുയര്‍ന്നപ്പോള്‍ അവരും വായടച്ചു. അവിടെയുള്ളത് നാമറിയേണ്ട, നമ്മുടെ കൈയ്യിലുള്ളതിനു 'വ്യക്തമായ' സനദ് ഉണ്ട്, ഇനി സനദ് ഇല്ലെങ്കിലും നമ്മള്‍ ചിലതൊക്കെ വിശ്വസിച്ചേ തീരൂ എന്നു വരെ ചില പണ്ഡിത കേസരികള്‍ പറയുന്നത് കേട്ടപ്പോള്‍ സ്വന്തം അണികള്‍ പോലും അന്തംവിട്ടു പോയി. ഒരു പണ്ഡിതന്റെ മറുചോദ്യം ഇന്നും കേരളത്തില മതമണ്ഡലത്തിലെ ഏറ്റവും വലിയ 'വിഡ്ഢി ചോദ്യമായി' നിലനില്‍ക്കുന്നു. "ഈ മുടിക്ക് സനദ് ചോദിക്കുന്നവരുടെ ഭാര്യ പ്രസവിച്ച കുട്ടിയെ നഴ്സ് കൈയില്‍ കൊടുക്കുമ്പോള്‍, അകത്ത് ധാരാളം കുട്ടികള്‍ ഉണ്ടല്ലോ അതിനാല്‍ ഇത് എന്റെ കുട്ടി തന്നെ എന്നതിന്  സനദ് എവിടെ എന്നു അയാള്‍ ചോദിക്കുമോ" എന്നു ചോദിച്ച സഖാഫിക്ക് ഏറ്റവും ചുരുങ്ങിയത് ഒരു അഹ്സനി പട്ടമെങ്കിലും അനുവദിച്ചു കൊടുക്കാന്‍ മര്‍ക്കസിന്റെ അധിപന്‍ തയ്യാറാവണം. 










ഇങ്ങനെ ഒരു മുടി ഖസ്രജി കുടുംബത്തിന്റെ കൈയ്യില്‍ ഇല്ലായിരുന്നുവെന്നും അത് ഷെയ്ഖ്‌ ഖസ്രജി എവിടെ നിന്നോ സംഘടിപ്പിച്ചതാണെന്നും ഈ മുടിയുടെ ആധികാരികതയെ ആദ്യമായി ചോദ്യം ചെയ്ത സമസ്തയുടെ യുവപണ്ഡിതന്‍ അലവിക്കുട്ടി ഹുദവി വെളിപ്പെടുത്തിയിരുന്നു. ആ വെളിപ്പെടുത്തലിനു അടിവരയിടുന്നതാണ് അഹമ്മദ് ഖസ്രജിയുടെ ജേഷ്ഠസഹോദരന്‍ ഹസന്‍ ബിന്‍ ഷെയ്ഖ്‌ മുഹമ്മദ്‌ അല്‍ ഖസ്രിയുടെ കത്ത്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ കത്തിനുള്ള മറുപടിയില്‍ തങ്ങളുടെ പിതാവിന്റെ കാലത്തോ അതിന് മുമ്പോ അങ്ങനെയൊരു മുടിയെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. മാത്രമല്ല, അനുജന്‍ ഖസ്രജി ലോകത്തിലെ അന്‍സാര്‍ കുടുംബത്തിന്റെ നേതാവായി സ്വയം പട്ടാഭിഷകം വരെ നടത്തിയെന്ന് അദ്ദേഹം പറയുമ്പോള്‍ സംഗതിയുടെ കിടപ്പിനെ കുറിച്ച് ബുദ്ധിയുള്ളവര്‍ക്ക് ഏകദേശ ധാരണ ലഭിക്കും. ഇത്തരം പെരും നുണകളില്‍ തനിക്കോ കുടുംബത്തിനോ ഒരു ഉത്തരവാദിത്വവും ഇല്ലെന്നു അദ്ദേഹം ഭരണാധികാരികളെ മുമ്പ് തന്നെ അറിയിച്ചതായും കത്തില്‍ വ്യക്തമാക്കുന്നു. 

ഹസന്‍ ഖസ്രജിയെ പുത്തന്‍ വാദിയായി മുദ്രയടിക്കുകയാവും കാന്തപുരവും കൂട്ടരും ഇനി ചെയ്യാന്‍ പോകുന്നത്. അല്ലെങ്കില്‍ ഇനിയും വലിയ കളവുകള്‍ എഴുന്നള്ളിക്കപ്പെട്ടേക്കാം. എന്തായാലും ഒരു കാര്യം സത്യമാണ്. തിരുനബിയെ കുറിച്ച് കളവു പറഞ്ഞ്, എവിടെ നിന്നോ കിട്ടിയ വ്യാജ മുടി പ്രതിഷ്ഠിച്ച ഒരു മുടിപ്പള്ളി നിര്‍മിച്ചു അതില്‍ കുഞ്ഞാടുകളെ തെളിച്ചു കൊണ്ടുപോയി തളച്ചിടാനുള്ള കാന്തപുരത്തിന്റെ നീക്കത്തിനേറ്റ മറ്റൊരടിയാണ് ഹസന്‍ ഖസ്രജിയുടെ കത്ത്. തിരുനബി ദര്‍ശനത്തിനു ആളുകള്‍ക്ക് ടിക്കറ്റ് മുറിക്കുന്ന പ്രവാചകന്റെ സ്വന്തം ആളായി വരെ അനുയായികളെ കൊണ്ട് 'സ്വപനം കാണിക്കുന്ന' കാന്തപുരത്തിന് വ്യാജമുടി കഥയുടെ ഹോംവര്‍ക്കില്‍ സാരമായ അബദ്ധം സംഭവിച്ചിട്ടുണ്ട്. സ്വന്തം പദവി ഉയര്‍ത്താന്‍ വേണ്ടി നാണം കെട്ട കളവുകള്‍ പ്രചരിപ്പിക്കുമ്പോള്‍ ചുറ്റിലും കണ്ണും കാതും തുറന്നു വെച്ച കുറേയേറെ ആളുകള്‍ ഉണ്ടെന്നത് അദ്ദേഹം മറന്ന് പോയി. തല പോയാലും സത്യം തുറന്നു പറയാന്‍ ആര്‍ജവമുള്ള ഇക്കൂട്ടരെ മറികടന്നും കേരളത്തിലൊരു നുണപ്പള്ളി പണിയാന്‍ തന്നെയാണ് കാന്തപുരത്തിന്റെ നീക്കമെങ്കില്‍ നടക്കട്ടെ എന്നേ പറയാന്‍ കഴിയൂ. എല്ലാം കാണുന്നവനും അറിയുന്നവനുമായി അല്ലാഹു ഉണ്ട് എന്നത് തന്നെ കാരണം!



0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More